Thursday, February 28, 2019

കല്യാണമാഘോഷിക്കാം മറ പൊളിക്കരുത്

കല്യാണമാഘോഷിക്കാം മറ പൊളിക്കരുത്



💥മദീനാശരീഫില്‍ ഒരു കല്യാണം നടക്കുന്നു. മാതൃകാ കല്യാണം തന്നെ. വരനും വധുവും പ്രശസ്തര്‍. പ്രഗത്ഭരായ രണ്ടു സഹാബികളുടെ സഹായികളാണവര്‍. വരന്‍ സീരീന്‍(റ). വധു സ്വഫിയ(റ).

ഒന്നാം ഖലീഫ സിദ്ദീഖ്(റ)ന്റെ കാലത്ത് സര്‍വസൈന്യാധിപന്‍ ഖാലിദ് ബിന്‍ വലീദ്(റ)ന്റെ നേതൃത്വത്തില്‍ ഇറാഖിലെ ‘ഐനുതംറ്’ എന്ന പ്രദേശത്ത് വെച്ച് ഒരു ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് തടവിലായ നാല്‍പത് പേരില്‍ ഒരാളാണ് സീരീന്‍(റ). തടവുകാരെ യോദ്ധാക്കള്‍ക്ക് വീതം വെച്ചപ്പോള്‍ സീരീന്‍ അനസ്(റ)ന്റെ വീതത്തിലാണ് വന്നത്. തിരുനബി(സ)യുടെ പത്ത് വര്‍ഷത്തെ ഖാദിമാണ് അനസ്(റ). സ്‌നേഹ വാത്സല്യത്തോടെ അനസ്(റ) സീരീനെ വളര്‍ത്തി. അദ്ദേഹം പേരുകേട്ട കച്ചവടക്കാരനായി മാറി. ക്രമേണ അനസ്(റ) സീരീനെ മോചിപ്പിച്ചു.മദീനയിലെ പെണ്ണുങ്ങളുടെ ഹരമാണ് സ്വഫിയ്യ(റ). സിദ്ദീഖ്(റ)ന്റെ പരിചാരിക. സ്വഭാവമഹിമ, തന്റേടം, സൗന്ദര്യം, കുശാഗ്രബുദ്ധി, ഭക്തി എല്ലാം സഫിയക്കുണ്ട്. അതുകൊണ്ട് അവളെ ഇഷ്ടപ്പെടാത്ത പെണ്ണുങ്ങളില്ല. നബിപത്‌നിമാര്‍ക്കും സ്വഫിയ തന്നെ ഉറ്റ കൂട്ടുകാരി. പ്രത്യേകിച്ചും ബീവി ആഇശ(റ)ക്ക്. വിവാഹാലോചനയുമായി സീരീന്‍ അബൂബക്കര്‍(റ)നെ കണ്ടു. സ്വന്തം മകളെപ്പോലെയായിരുന്നു സിദ്ദീഖ്(റ) സ്വഫിയയെ വളര്‍ത്തിയത്. യോഗ്യനും ശക്തനുമായ ഒരു യുവാവിന് മാത്രമേ അവളെ വിവാഹം ചെയ്തുകൊടുക്കൂ എന്ന് അബൂബക്കര്‍(റ) തീരുമാനിച്ചിരുന്നു. ആലോചന വന്നപ്പോള്‍ വരനെപ്പറ്റി അബൂബക്കര്‍(റ) സീരിന്റെ യജമാനനായിരുന്ന അനസ്(റ)നോട് അന്വേഷിച്ചു. അദ്ദേഹത്തിന് നല്ല അഭിപ്രായമായിരുന്നു.

അന്വേഷണം മുറക്ക് നടന്നപ്പോള്‍ ഇരുകൂട്ടര്‍ക്കും വലിയ താല്‍പര്യം. വൈകിയില്ല. തിയ്യതി കുറിച്ചു. വിവാഹ വേദിയൊരുങ്ങി. പാട്ടും കൂത്തുമില്ല. എന്നാല്‍ സ്വഹാബികളുടെ വലിയ പടതന്നെ കല്യാണത്തിനെത്തി. അടിമകളായിരുന്ന രണ്ട് യുവമിഥുനങ്ങളുടെ വിവാഹമാണിത്. ഇസ്‌ലാമില്‍ അവര്‍ക്ക് വിവേചനമൊന്നുമില്ലല്ലോ. മാന്യന്മാരൊക്കെയും ഒത്തുചേര്‍ന്നു. നാടിന്റെ കല്യാണം എന്ന് പറയാം. സ്വഹാബികളില്‍ തന്നെ ബദ്‌രീങ്ങളായ പതിനെട്ടുപേരുണ്ടായിരുന്നു. മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് അവര്‍ പ്രാര്‍ത്ഥിച്ചു. നവദമ്പതികള്‍ക്ക് നേരാവുന്ന ഏറ്റം നല്ല ആശംസ അതുതന്നെ. നബി(സ്വ)യുടെ വഹ്‌യ് എഴുത്തുകാരനായിരുന്ന ഉബയ്യ് ബിന്‍ കഅബ്(റ) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സ്വഹാബിസമൂഹം മനസ്സറിഞ്ഞ് ആമീന്‍ പറഞ്ഞു. (താരീഖ് ഇബ്‌നുഖല്ലിക്കാന്‍ 4/181).

🍇 പുതുജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന ദമ്പതികള്‍ക്ക് അനുഗ്രഹപ്രാര്‍ത്ഥനയാണ് വേണ്ടത്. അതായിരിക്കണം പന്തലില്‍നടക്കേണ്ടത്. ഇസ്‌ലാമികമല്ലാത്ത ആഘോഷങ്ങള്‍ ബറകത്തിനു പകരം ശാപം കൊണ്ടുവരും. മുഖ്യകര്‍മമായ നിക്കാഹിനോട് അനുബന്ധിച്ചുള്ള സദ്യയും മധുവിധുസദ്യയുമൊക്കെ അനുഗ്രഹമാണ്. തിരുചര്യയാണ്. മധുവിധു സദ്യ നിക്കാഹ് കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഈ ആവാമെങ്കിലും ദമ്പതിമാര്‍ അറകൂടിയ ശേഷമാണ് ഉത്തമം. നബി(സ) അങ്ങനെയാണ് മധുവിധു സദ്യ നടത്തിയിട്ടുള്ളത്. അവിടുന്ന് വിവാഹം കഴിച്ച എല്ലാ ഭാര്യമാരുടെയും സദ്യ അറകൂടിയതിന് ശേഷമാണ് നടത്തിയത്, മുമ്പല്ല. മധുവിധുസദ്യ നടത്താതിരിക്കുന്നത് കറാഹത്താണ് – അനഭിലഷണീയം.

❓ഇസ്‌ലാമിക വിവാഹങ്ങള്‍ തികഞ്ഞ ധൂര്‍ത്തിന്റെയും അനാചാരങ്ങളുടെയും സങ്കേതങ്ങളായി രൂപം മാറുകയാണിപ്പോള്‍. വിവാഹം നടത്താന്‍ സാമ്പത്തിക പ്രാപ്തിയില്ലാത്ത ദരിദ്രര്‍ പണപ്പിരിവ് നടത്തി സംഘടിപ്പിക്കുന്ന വിവാഹങ്ങളില്‍പോലും ഹറാമുകളില്‍നിന്ന് മുക്തമല്ല. വീഡിയോ പകര്‍ത്തലില്‍ തുടങ്ങുന്നു കാര്യം. ക്യാമറകള്‍ കണ്ണില്‍ പെടാതെ പന്തലില്‍ പലതും നടക്കും. എല്ലാം ഒപ്പിയെടുത്തിട്ടുണ്ടാവും. മനുഷ്യന്റെ സ്വകാര്യത കട്ട് കൊണ്ടുപോവുന്ന കാലമാണല്ലോ ഇത്. ഗുരുതരമായ പ്രശ്‌നങ്ങളാണിതുവഴി ഉണ്ടായിട്ടുള്ളത്.

അണിഞ്ഞൊരുങ്ങിവരുന്ന സകല സ്ത്രീകളും ക്യാമറക്കകത്തായി. എഡിറ്റിംഗ് പിരീഡില്‍ അവരെ വെച്ച് എന്തുമാവാം. സെലക്ട് ചെയ്ത സുന്ദരികളെ വിറ്റു കാശാക്കാം. സോഷ്യല്‍മീഡിയകളില്‍ കൈമാറാം. എല്ലാം ജീവിത ഹോബി മാത്രം. ഗള്‍ഫിലുള്ള മക്കള്‍ക്കും ബന്ധുക്കള്‍ക്കും വിവാഹം കാണുന്നതിന് സൗകര്യമൊരുക്കുന്ന കുടുംബനാഥനുണ്ടോഎഡിറ്റിംഗിന്റെ സൂത്രങ്ങളറിയുന്നു! അതിലൂടെ നടക്കുന്ന പെണ്‍വാണിഭക്കഥകളറിയുന്നു! ചതിക്കുഴികള്‍ നിറഞ്ഞ വാണിഭലോകത്തേക്ക് ശുദ്ധഗതിക്കാര്‍ക്കെന്ത് സ്ഥാനം..?

✅ ക്ഷണിക്കപ്പെട്ട അതിഥികളെ സ്വീകരിക്കാനും ഭക്ഷണം നല്‍കി ആദരിക്കാനും വിവാഹ വീട്ടുകാര്‍ക്ക് സമയമില്ല. അവര്‍ക്ക് വിവിധ പോസുകളില്‍ കുടുംബങ്ങളുമൊത്തും വധൂവരന്മാരുമൊത്തും അഭിനയിക്കേണ്ടതുണ്ടല്ലോ. വരുന്നവര്‍ അവരുടെ കയ്യൂക്ക് പോലെ ഊഴം കാത്തുനിന്ന് വിശപ്പടക്കി പോയ്‌ക്കൊള്ളണം. അതാണ് പുതിയ രീതി.
‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ അതിഥികളെ ആദരിക്കട്ടെ'(ബുഖാരി 10-373).

✅ പ്രസന്ന മുഖത്തോടെ കവാടത്തില്‍ ചെന്ന് സ്വീകരിക്കുക, മാന്യമായി സംസാരിക്കുക, ഭക്ഷണനേരത്ത് നന്നായി പരിചരിക്കുക, പിരിഞ്ഞ് പോവുമ്പോള്‍ കവാടം വരെ അനുഗമിക്കുക… ഇതൊക്കെ അതിഥിസല്‍ക്കാരങ്ങളില്‍ തിരുനബി പ്രത്യേകം ചെയ്തതാണ്(ഇഹ്‌യ 2/24).

❌ വിവാഹത്തലേന്ന് ‘മൈലാഞ്ചിക്കല്യാണം’. അന്നുരാത്രി മാപ്പിളപ്പാട്ട്, ഒപ്പന, ഡാന്‍സ്, മിമിക്രി എന്നിവയൊക്കെയുണ്ടാവും. നാക്കിലൊതുങ്ങുന്നത് മാത്രമേ ഇവിടെ എഴുതിയുള്ളൂ. പങ്കെടുക്കുന്നവര്‍ മുസ്‌ലിം പെണ്‍കുട്ടികളായതുകൊണ്ടോ ഇസ്‌ലാമിക വേഷത്തിലായതുകൊണ്ടോ ഈ രാവ് ഹലാല്‍രാവാവുകയില്ല. മാപ്പിള കല എന്ന പേരില്‍ ഒപ്പനയെ ഇസ്‌ലാമികവല്‍കരിക്കാറുണ്ട്. അതുകൊണ്ട്തന്നെ ഒപ്പന കാണുന്നതും നടത്തുന്നതും തെറ്റല്ല എന്ന ധാരണയുണ്ട്. ശരിയല്ല അത്. ഇന്ന് നടക്കുന്ന ഒപ്പന ഹറാം തന്നെയാണ്. കൊഞ്ചിക്കുഴഞ്ഞുള്ള നൃത്തമാണല്ലോ അത്. മാത്രമല്ല, പുരുഷന്മാരുടെ ഒപ്പന സ്ത്രീകളും സ്ത്രീകളുടെത് പുരുഷന്മാരും കണ്ടാസ്വദിക്കുന്നത് തെറ്റാണ്. സഭ്യേതരമോ ശ്ലീലേതരമോ ആയ ഗാനങ്ങളുടെ അകമ്പടിയും തെറ്റാണ്.

✅‘വിവാഹങ്ങള്‍ പരസ്യപ്പെടുത്തുവീന്‍. ദഫ് മുട്ടുകയും ചെയ്യൂ, എന്ന് നബി(സ്വ)യുടെ വചനമുണ്ട്. തദടിസ്ഥാനത്തില്‍ ഇന്ന് പല പന്തലുകളിലും ദഫ് പരിപാടി നടന്നുവരുന്നുണ്ട്. ദഫ് മുട്ടുന്നത് വിവാഹത്തിനും ചേലാകര്‍മത്തിനും അനുവദനീയമാണ്. മറ്റു സന്തോഷ വേളകളിലും അനുവദനീയമാണെന്നാണ് പ്രബലാഭിപ്രായം. ദഫില്‍ ചിലമ്പുണ്ടെങ്കിലും അതനുവദിക്കപ്പെട്ടിട്ടുണ്ട്. (മിന്‍ഹാജ്/ ഇമാം നവവി(റ).

✅ അലി(റ) ഫാത്തിമബീവിയെ വിവാഹം ചെയ്തപ്പോള്‍ ഏതാനും ചെറിയ പെണ്‍കുട്ടികള്‍ ദഫ് മുട്ടുകയുണ്ടായി. ഇത് കാണാനിടയായ നബി(സ്വ) അതിന് മൗനാനുവാദം നല്‍കിയിട്ടുണ്ട്. നാളത്തെ കാര്യം അറിയുന്ന ഒരു നബി നമ്മുടെ കൂട്ടത്തിലുണ്ട് എന്ന് ഒരു കുട്ടി പാടിയപ്പോള്‍ അത് നിര്‍ത്തൂ. അതിനുമുമ്പ് പാടിയ ബദ്‌റിലെ ശുഹദാക്കളെക്കുറിച്ചുള്ള പാട്ട് തന്നെ പാടൂ എന്ന് നിര്‍ദേശിക്കുകയായിരുന്നു തിരുനബി(സ്വ).

❌ ഇമാം ബുഖാരി ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ദഫ് മുട്ടുന്നത് അനുവദനീയമാണെങ്കിലും ഹറാമോ കറാഹത്തോ ആയ കാര്യം ദഫിന്റെ പിന്നണിയായി വരുമ്പോള്‍ വിധിയില്‍ മാറ്റമുണ്ട്. മ്യൂസിക്, ഡാന്‍സ് എന്നിവയുമായി ചേരുമ്പോള്‍ അത് ഹറാമായിത്തീരുന്നു. സ്ത്രീകളുടെ ദഫ് അന്യപുരുഷന്മാരും പുരുഷന്മാരുടെത് അന്യസ്ത്രീകളും കാണുകയോ ആ പരിപാടിയില്‍ പരപുരുഷസ്ത്രീ സംഗമം ഉണ്ടാവുകയോ ചെയ്യുമ്പോഴും ദഫ് ഹറാമായിത്തീരുന്നു.

ഈ വിഷയകമായി മതശാസനകള്‍ പാലിച്ചും പൊതു സമൂഹത്തിന്റെ നാഡിമിടിപ്പ് മനസ്സിലാക്കിയും അല്പം ചില സമ്പന്നരെങ്കിലും പ്രവര്‍ത്തിക്കുന്നത് ശുഭകരമാണ്. മക്കളുടെ വിവാഹങ്ങളോടനുബന്ധിച്ച് സകല വിധ ധൂര്‍ത്തുകളും ആര്‍ഭാടങ്ങളും ഒഴിവാക്കി അനാഥരായ സഹോദരിമാര്‍ക്ക് വിവാഹസാഫല്യത്തിന് വഴിയൊരുക്കുന്നവരുണ്ട്. അനാവശ്യങ്ങളൊഴിവാക്കി ബുര്‍ദ, മൗലിദ്, നശീദ്, നഅ്ത്, ദഫ് തുടങ്ങിയവകൊണ്ട് ആഘോഷിക്കുന്നവരുമുണ്ട്. ഇങ്ങനെ ഒഴുക്കിനെതിരെ നീന്താനുള്ള ധൈര്യം പണ്ഡിതന്മാര്‍ സമൂഹത്തിലേക്ക് പകരണം. ഇത് നവകാല ദൗത്യങ്ങളില്‍ പ്രധാനമാണ്.

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

No comments:

Post a Comment